Kerala (Page 31)

കൽപ്പറ്റ: വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. രണ്ടു പേരാണ് അറസ്റ്റിലായത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. കേസിലെ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.

ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.

ഒരു റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്‌ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

സ്മാർട്ട്‌ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്‌ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്‌ഡേഷൻ നടത്തി വരുന്നു.

മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്‌ഡേഷൻ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം: കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്ഷൻ അഡൈ്വസറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആൻഡ് യങ്ങിന്റെ മാനേജിങ് പാർട്ണർ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, ഫഷറീസ് ഡയറക്ടർ അബ്ദുൾ നാസർ, തീരദേശ വികസന കോർപറേഷൻ എൻജിനിയർ ടി വി ബാലകൃഷ്ണൻ, ഏണസ്റ്റ് ആൻഡ് യങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് നമൻ മോഗ്ങ എന്നിവർ പങ്കെടുത്തു.

മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെ ബൃഹത് സംരംഭമാണ് കൊല്ലത്ത് യാഥാർത്ഥ്യമാകുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു.

സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രിയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപ്പന. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

സമുദ്രത്തിന്റെ ജൈവ പൈതൃകത്തെ അതിന്റെ സങ്കീർണമായ ശാസ്ത്രീയ രഹസ്യങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസാനുസൃത കേന്ദ്രമായും ‘ഓഷ്യനേറിയം പ്രവർത്തിക്കും. മത്സ്യ പവിലിയനുകൾ, ടച്ച് ടാങ്കുകൾ, തീം ഗാലറികൾ, ടണൽ ഓഷ്യനേറിയം, ആംഫി തിയറ്റർ, സൊവിനിയർ ഷോപ്പുകൾ, മർട്ടി മീഡിയ തിയറ്റർ, മറൈൻ ബയോളജിക്കൽ ലാബ്, ഡിസ്‌പ്ലേ സോൺ, കഫറ്റേരിയ എന്നിവയൊക്കെയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഗവേഷകർക്കും പഠന കേന്ദ്രം തുറക്കപ്പെടും.

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസി. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത, വിശദമായ മാതൃകാ പഠനം, വിശദ പദ്ധതി രേഖ തയ്യാറാക്കൽ, കൺസഷനറെ തെരഞ്ഞെടുക്കൽ, പദ്ധതി പൂർത്തീകരണം വരെയുളള സാങ്കേതിക സഹായം എന്നീ ചുമതലകൾക്കായാണ് ട്രാൻസാക്ഷൻ അഡൈ്വസറായി ഏണസ്റ്റ് ആൻഡ് യങ് പ്രവർത്തിക്കുക. മത്സാധിഷ്ടിത ടെണ്ടറിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. നടപടി ക്രമങ്ങൾ പുർത്തീകരിച്ച് എത്രയും പെട്ടെന്ന് പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ച ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ചോദ്യം ചോരാൻ ഇടയായ സാഹചര്യം യോഗം വിലയിരുത്തും. പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗത്തിലുണ്ടായേക്കുമെന്നാണ് വിവരം. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം എസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മധ്യവയസ്‌കനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവത്തെ ഏറെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നതെന്നും മന്ത്രി ഒ ആർ കേളു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ മാനന്തവാടി പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ച് കഴിഞ്ഞു. ഒപ്പം ഈ ദാരുണ സംഭവത്തിൽ പരിക്കേറ്റ മാതന് ആവശ്യമായ വിദഗ്ധ ചികിൽസ നൽകുന്നതിന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൽപ്പറ്റ: ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. സംഭവത്തിലെ പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞു.
വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ.

കണിയാംപറ്റയിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച കാറും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ചിഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിർദേശിച്ചു. ജനുവരി 23ന് ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹർജി കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: അന്തരിച്ച ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശിയ പുരസ്‌കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ganesh kumar

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ ആവർത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടർ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.

അപകടമേഖലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നത് ഉൾപ്പെടെ ഉന്നത തല യോഗത്തിൽ ചർച്ച ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും

കാസർകോട്: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഗവൺമെന്റ് ഒരു പകപോക്കൽ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ല. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണം. കോൺഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു. നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുൽ ഗാന്ധിയും പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, കേന്ദ്ര നടപടിക്കെതിരെ മന്ത്രി പി രാജീവും വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിൻറെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്നായിരുന്നു മന്ത്രി പി രാജീവിന്റെ ചോദ്യം. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.