General

നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വീണ്ടും രാജ്യത്തിന്  വഴി കാണിക്കുന്നു.  കേരളപിറവി ദിനമായ നവംബർ 1-ന് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോകബാങ്കിന്റെ നിർവചനമനുസരിച്ച് പ്രതിദിനം 180 രൂപയിൽ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) പോഷകാഹാരം, ഭവനം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിക്കുന്നു.

2021ൽ സംസ്ഥാന സർക്കാർ ‘അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി’ (ഇ.പി.ഇ.പി.) ആരംഭിച്ചു.  തദ്ദേശ പഞ്ചായത്തുകളോടൊപ്പം, ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സ്വയം സഹായ ശൃംഖലകൾ പങ്കാളികളായുള്ള കുടുംബശ്രീയുടെ നേതൃത്വത്തിൽ താഴെ തട്ടിൽ നടത്തിയ സർവേയോടെയാണ് ഇത് ആരംഭിച്ചത്. സർവേയിൽ അതി ദാരിദ്ര്യത്തിൽ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. ഇത് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമാണ്.

അടുത്ത വെല്ലുവിളി ഓരോ കുടുംബത്തിനും വേണ്ടി വ്യക്തിഗത മൈക്രോ പ്ലാനുകൾ രൂപപ്പെടുത്തുക എന്നതായിരുന്നു. പാർപ്പിടമില്ലായ്മ, ഉപജീവനമാർഗ്ഗത്തിലെ പ്രശ്‌നങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അനാരോഗ്യം, രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ ക്ഷേമ പദ്ധതികൾ ലഭിക്കാത്തത് തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ അതിദാരിദ്ര്യത്തിന് കാരണമായി.

ഇ.പി.ഇ.പി. പദ്ധതിയുടെ കീഴിൽ, ഓരോ കുടുംബത്തിന്റെയും പ്രത്യേക ദാരിദ്ര്യാവസ്ഥകൾക്ക് അനുസൃതമായി മൈക്രോ പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഫലമായി: 5,422 പുതിയ വീടുകൾ നിർമ്മിച്ചു, 439 കുടുംബങ്ങൾക്ക് 28.32 ഏക്കർ ഭൂമി ലഭ്യമാക്കി, 5,522 വീടുകൾ നവീകരിച്ചു, 34,672 കുടുംബങ്ങൾക്ക് അവിദഗ്ദ്ധ തൊഴിൽ മേഖല വഴി അധികമായി 77 കോടി രൂപ വരുമാനം നേടാൻ സഹായിച്ചു, 4,394 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ നൽകി, 579 വ്യക്തികൾക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു, 7 പേർക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നൽകി, 5,777 വ്യക്തികൾക്ക് പാലിയേറ്റീവ് കെയർ നൽകി, 29,427 കുടുംബങ്ങളിലെ 85,721 ആളുകൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകി, 2,210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്തു, 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി, 20,648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ഭക്ഷണം വിതരണം ചെയ്തു. കൂടാതെ 21,263 അടിയന്തര സേവനങ്ങളും രേഖകളുടെ  വിതരണങ്ങളും നടത്തി.

നവംബർ 1ന്  നടക്കുന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. സംസ്ഥാന മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുക്കും.

കോട്ടയം: ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം -സഹകരണം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ   ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണണം. കോട്ടയം മെഡിക്കൽ കോളജിന്‍റെ ഏറ്റൂമാനൂര്‍ എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും തുറന്ന് പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതൽ ബസ് സര്‍വീസുകള്‍ നടത്തണം-മന്ത്രി നിര്‍ദേശിച്ചു. 

ക്ഷേത്രപരിസരത്തും ടൗണിലും കൂടുതൽ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്.  അടുത്തയാഴ്ച മുതൽ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം ശബരിമലയിൽ 55 ലക്ഷം പേർ തീർഥാടനത്തിനെത്തിയിട്ടും ഒരു പരാതി പോലും ഉയരാതിരുന്നത് എല്ലാവരും സഹകരിച്ചു  പ്രവർത്തിച്ചതുകൊണ്ടാണെന്ന് യോഗത്തിൽ സംസാരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു.

തീർഥാടന കാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു.

ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയിഡ് പോസ്റ്റും ഉണ്ടാകും.

എക്‌സൈസിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. 

ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും.  24 മണിക്കൂറും ആംബുലൻസ് സേവനവും ഉറപ്പുവരുത്തും.

കെ.എസ്.ആർ.ടി.സി കോട്ടയത്തു നിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും  അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റ് ക്ഷേത്രപരിസരത്ത് ഉണ്ടാകും.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണശാലകളിൽ നിരന്തരമായി പരിശോധന നടത്തും. വകുപ്പിന്‍റെ മൊബൈൽ ലാബും പ്രവർത്തിക്കും.

പൊതു വിതരണ വകുപ്പ് ഇടത്താവളങ്ങളിൽ 10 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

നഗര ശുചീകരണത്തിന് നഗരസഭ കൂടതൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചു. തെരുവുവിളക്കുകൾ എല്ലാം കത്തുന്നുവെന്ന് ഉറപ്പാക്കും.

ഏറ്റുമാനൂര്‍  ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ . ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, എ.ഡി.എം. എസ്. ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ. ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ. എം. ബിജിമോൾ,
ഏറ്റുമാനൂർ  നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, പാലാ ഡിവൈ.എസ്.പി. കെ. സദൻ , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്സൺ തോമസ്‌, ക്ഷേത്രപദേശകസമിതി പ്രസിഡൻ്റ് പി. കെ. രാജൻ, സെക്രട്ടറി മഹേഷ്‌ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

വിഷൻ 2031 കാർഷിക സെമിനാറിൽ  കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന  നയരേഖ അവതരിപ്പിച്ച്  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്.

കേരളത്തിന്റെ കാർഷിക രംഗത്ത്  10, 000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ്, വന്യമൃഗ ശല്യത്തിന്  നബാർഡ്  സഹകരണത്തോടെ ആയിരം കോടി രൂപയുടെ പത്തു വർഷ പദ്ധതി, പതിനായിരം യുവാക്കൾക്ക് കാർഷിക രംഗത്ത് എ ഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം, ആയിരം സ്‌കൂളുകളിൽ സ്‌കൂൾ ഫാമുകൾ എന്നിങ്ങനെയുള്ള  വൈവിധ്യമാർന്ന കർമ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാർ ആലപ്പുഴ എസ് കെ കൺവെൻഷൻ സെന്ററിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

ഒരു ലക്ഷം കർഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം, പതിനായിരം ‘കേരളാഗ്രോ’ ഉൽപ്പന്നങ്ങൾ, കാബ്കോ നേതൃത്വത്തിൽ അമ്പത് അന്താരാഷ്ട്ര ബിസിനസ് മീറ്റുകളിൽ പങ്കാളിത്തം,  ‘കൃഷി സമൃദ്ധി’ 750 പഞ്ചായത്തുകളിൽ വ്യാപിപ്പിക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത, ‘നവോത്ഥാൻ’ വഴി ഒരു ലക്ഷം ഹെക്ടർ കൃഷി എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 4.65 ശതമാനം വളർച്ച കൈവരിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിന്റെ കാർഷിക മേഖല നേടിയ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. ഈ കാലഘട്ടത്തിൽ അഖിലേന്ത്യ ശരാശരി 2.1 ശതമാനം മാത്രമാണ് എന്നുള്ളത് കേരളത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടുന്നു. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചും, മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകി ദ്വിതീയ കാർഷിക മേഖലയെ ശക്തിപ്പെടുത്തിയുമാണ് ഈ നേട്ടം സാധ്യമാക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയതോടെ 23,568 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ദ്വിതീയ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുവാൻ സിയാൽ മാതൃകയിൽ കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്കോ) രൂപീകരിച്ചത്  മൂല്യവർദ്ധിത കാർഷിക ഉല്പനങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാൻ സഹായകമായി എന്നും മന്ത്രി പറഞ്ഞു.

വന്യമൃഗ ശല്യം മൂലം കൃഷിക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് കൃഷിവകുപ്പും നഷ്ട പരിഹാരം നൽകുന്നുണ്ട്. കൃഷി പ്രദേശങ്ങൾ സംരക്ഷിക്കാൻ വകുപ്പ് മൂന്നു കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നും ചെലവഴിച്ചു. ഈ സർക്കാരാണ് ആദ്യമായി ഇത്തരം ഒരു ഉൾപ്പെടുത്തൽ നടത്തിയത്. വന്യമൃഗശല്യം ഫലപ്രദമായി തടയാൻ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി തുടങ്ങി എന്നും  മന്ത്രി പറഞ്ഞു.

കൊളംബോ: കേരളത്തിലെ ശബരിമല ധർമ്മശാസ്‌താ ക്ഷേത്രത്തെ ശ്രീലങ്ക ഔദ്യോഗിക തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പ്രതിവർഷം 15,000-ത്തിലധികം ശ്രീലങ്കൻ തീർത്ഥാടകർ ശബരിമല സന്ദർശിക്കുന്ന സാഹചര്യവും, ഇരുരാജ്യങ്ങളിലുമുള്ള പഴക്കം ചെന്ന മതബന്ധവുമാണ് സർക്കാരിനെ ഈ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. “കേരളത്തിലെ പ്രസിദ്ധമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളായി ശ്രീലങ്കൻ ഭക്തർ എത്തുന്നുണ്ട്,” എന്ന് ലങ്കൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച  സിവിൽ സർവീസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയർന്ന ആദരവു പുലർത്തുംവിധം തന്നെയാവണം ഭരണനിർവ്വഹണം. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവീസും നിലനിൽക്കൂ. രാജ്യത്തിന്റെ ഭാവിപരിപാടികൾ എന്തായിരിക്കണം എന്നു ജനാധിപത്യ ഭരണസംവിധാനം നിർണ്ണയിക്കുന്നതിനനുസരിച്ച് നാടിനെ വാർത്തെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും സിവിൽ സർവീസ് ജേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.

മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള   പെരുമാറ്റം, ഓരോ പൗരന്റെയും അവകാശത്തെക്കുറിച്ചുള്ള അവബോധം, ദുർബ്ബലരായ മനുഷ്യരോടുള്ള അനുതാപം, ഏതു പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങൾ  ഉണ്ടാവണം. അപ്പോഴാണ്  മികച്ച ഉദ്യോഗസ്ഥരാകുന്നത്. അതാണ് യുവ ഉദ്യോഗസ്ഥരായ നിങ്ങൾ ഓരോരുത്തരിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്. വായനയിലൂടെയുള്ള അറിവു മാത്രമല്ല, ധാരാളം പ്രായോഗിക അറിവുകളും നേടിയെടുക്കണം. അതിനുതകുന്ന ഗവേഷണ ബുദ്ധിയോടെയും സേവന മനോഭാവത്തോടെയും  മുന്നേറണം. മതനിരപേക്ഷമാവണം നിങ്ങളുടെ മനോഭാവങ്ങൾ. മതനിരപേക്ഷത എന്നത് കേവലമൊരു രാഷ്ട്രീയ പരികല്പനയല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുമ്പോൾ നിങ്ങൾ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് എന്ന കൃത്യമായ ബോധ്യമുണ്ടാവണം. നിങ്ങളുടെ സേവനത്തിന്റെ ഏറ്റവും വലിയ അംഗീകാരവും പാരിതോഷികവും നിങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരന്റെ സന്തോഷമായിരിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കൂടുതൽ മലയാളികൾ സിവിൽ സർവീസ് പരീക്ഷ എഴുതുന്ന രീതി കുറച്ച് വർഷങ്ങളായി കണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രവണതയാണ്. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിലൂടെത്തന്നെ നിരവധി പേർ ഈ പരീക്ഷയിലേക്കെത്തുന്നു. അവരിൽ പലരും ഉന്നത വിജയം കരസ്ഥമാക്കുന്നുമുണ്ട്. അത്തരത്തിൽ അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. 2005 ൽ ഈ സ്ഥാപനം തുടങ്ങിയ ആദ്യ വർഷം സിവിൽ സർവീസ് വിജയികളുടെ എണ്ണം 8 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 43 ൽ എത്തിനിൽക്കുന്നു. ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന മലയാളികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിനാകെയും സിവിൽ സർവീസ് അക്കാദമിക്ക് വിശേഷിച്ചും അഭിമാനം നൽകുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിയിൽ പ്രവേശനം അനുവദിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കും സൗജന്യ നിരക്കിൽ പരിശീലനം നൽകുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്.  വിശാലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം അക്കാദമിക്കായി പണികഴിപ്പിച്ചിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങളും വിപുലമായ ഒരു ലൈബ്രറിയും ഇപ്പോൾ അവിടെയുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വ്യക്തികൾ കൈകാര്യം ചെയ്യുന്ന ക്ലാസുകളും മാതൃകാ അഭിമുഖങ്ങളും അക്കാദമി നടത്തിവരുന്നുണ്ട്. വിദ്യാർത്ഥികൾക്കു മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം കൂടിയാണ് നമ്മുടെ കുട്ടികൾ നേടുന്ന തിളക്കമാർന്ന വിജയം. സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പ്രിലിമിനറി, മെയിൻ കോഴ്സ് പരിശീലനത്തിനുവേണ്ടി മാത്രമാണ് ഫീസ് ഈടാക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കു സൗജന്യ പരിശീലനം നൽകുന്നുണ്ട്. ഇതിനായി പ്രത്യേക അഡോപ്ഷൻ സ്‌കീം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവ്വീസ് അഭിമുഖത്തിനായുള്ള യാത്രയും താമസ സൗകര്യവും സർക്കാർ സൗജന്യമായി ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമൂഹത്തെ പുനസൃഷ്ടിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന്  ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ ബിന്ദു പറഞ്ഞു. സാധാരണക്കാരെ മുൻനിർത്തിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജനറൽ ആശുപത്രി (90.66%), മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി (91.84%), എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം (96.90%), എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (95.83%), കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം (95.58%), മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം (85.26%), മലപ്പുറം മേലങ്ങാടി ജനകീയ ആരോഗ്യ കേന്ദ്രം (82.77%), കോഴിക്കോട് കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം (81.99%), കോഴിക്കോട് കൂമ്പാറ ജനകീയ ആരോഗ്യ കേന്ദ്രം (82.89%), കോഴിക്കോട് പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം (94.89%), കണ്ണൂർ മൊറാഴ ജനകീയ ആരോഗ്യ കേന്ദ്രം (92.65%) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

കോഴിക്കോട് ജനറൽ ആശുപത്രിയ്ക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാൻ അംഗീകാരങ്ങൾ ഒന്നിച്ച് ലഭിച്ചു. കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്റർ 90.38%, ലേബർ റൂം 88.85%, മുസ്‌കാൻ 92.07% എന്നിങ്ങനെ സ്‌കോർ നേടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലേബർ റൂം 89% സ്‌കോറോടെ ലക്ഷ്യ സർട്ടിഫിക്കേഷൻ നേടി.

സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ മികച്ച പരിചരണം ഉറപ്പ് വരുത്തുക എന്നിവയ്ക്കുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രെഡിറ്റേഷൻ പ്രോഗ്രാം നടപ്പിലാക്കി വരുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 15 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കൽ കോളേജുകൾ, 9 ജില്ലാ ആശുപത്രികൾ, 3 താലൂക്ക് ആശുപത്രികൾ എന്നിവയാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ആശുപത്രികൾ.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് ആകെ 6 ആരോഗ്യ സ്ഥാപനങ്ങൾക്ക് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 2 മെഡിക്കൽ കോളേജുകൾക്കും 4 ജില്ലാ ആശുപത്രികൾക്കുമാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നര കോടി രൂപയുടെയും ഭരണാനുമതി നൽകിയാണ് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു.

വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം – ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ നിരക്കിൽ ചികിത്സാസഹായം അനുവദിക്കും. വൃക്ക/കരൾ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുളളവരിൽ ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുളളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി അഞ്ചു വർഷംവരെ സമാശ്വാസം – രണ്ട് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിൽ സഹായം അനുവദിക്കും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് സമാശ്വാസം – മൂന്ന് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിലും, അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട ബി പി എൽ വിഭാഗക്കാരായവർക്ക് സമാശ്വാസം – നാല് പദ്ധതി പ്രകാരം   പ്രതിമാസം 2000 രൂപ നിരക്കിലും ധനസഹായം നൽകും.

2025 ജൂൺ മാസംവരെയുളള ചികിത്സാ ധനസഹായമാണ് അനുവദിക്കുക. ഈ പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ ഗുണഭോക്താക്കൾ എല്ലാ വർഷവും ജനുവരി, ജൂൺ മാസങ്ങളിൽ  ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പുകളും ഫോൺ നമ്പർ അടക്കം തപാൽ മുഖേന കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

ചൂഷണത്തിന് വിധേയരായി, അവിവാഹിതരായിരിക്കെ അമ്മമാരാകുന്ന ബി പി എൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന സ്‌നേഹസ്പർശം പദ്ധതിയിൽ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കും. ഗുണഭോക്താവ് വിവാഹിതയല്ലെന്നതിനുള്ള സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ തുടർ സഹായം ലഭിക്കാനായി സമർപ്പിച്ചിട്ടുളളവർക്കാണ് 2025 ജൂൺ മാസംവരെയുളള ധനസഹായം വിതരണം ചെയ്യുന്നത്. പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ എല്ലാ വർഷവും ജൂൺ മാസത്തിൽ ഈ രേഖകൾ തപാൽ വഴി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു. 

നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 2025 മെയ്  31  ലെ  സർക്കാർ  ഉത്തരവ്  പ്രകാരം  ക്ലാസ്  1  മുതൽ  4  വരെ  198 പ്രവൃത്തി ദിനങ്ങൾ, ക്ലാസ്  5  മുതൽ  7  വരെ    200 പ്രവർത്തിദിനങ്ങൾ, ക്ലാസ്സ്  8  മുതൽ  10  വരെ 204 പ്രവർത്തിദിനങ്ങൾ  എന്നിങ്ങനെയാണ് 2025-26  വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽ.പി  വിഭാഗം  സ്‌കൂളുകൾക്ക്  അധിക പ്രവർത്തിദിനം  ഇല്ലാതെയും  യു.പി  വിഭാഗം  സ്‌കൂളുകൾക്ക്  ആഴ്ചയിൽ  ആറു  പ്രവർത്തിദിനം  വരാത്ത  രീതിയിൽ  രണ്ട്  ശനിയാഴ്ചകൾ   ഉൾപ്പെടുത്തി കൊണ്ടും  ഹൈസ്‌കൂൾ  വിഭാഗം  സ്‌കൂളുകൾക്ക്  6  ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ്  കലണ്ടർ  തയ്യാറാക്കിയിട്ടുള്ളത്.  ഹൈസ്‌കൂൾ  വിഭാഗത്തിന്  ആയിരത്തി  ഒരുന്നൂറ്  ബോധന  മണിക്കൂർ  തികയ്ക്കുന്നതിന്  വെള്ളിയാഴ്ച  ഒഴികെയുള്ള  നൂറ്റി  അറുപത്തിയാറ്  പ്രവർത്തിദിനങ്ങളിൽ  എല്ലാ  ദിവസവും  രാവിലെ  15  മിനിട്ടും  ഉച്ചകഴിഞ്ഞ്  15  മിനുട്ടും  അധിക  പ്രവർത്തിസമയം  ഉൾപ്പെടുത്തി  പീരീഡ്  ക്രമീകരിച്ചിട്ടുള്ളത്.രാവിലെ  9.45  മുതൽ  ഉച്ചയ്ക്ക്  ശേഷം  4.15  വരെ യാണ്  ഹൈസ്‌കൂൾ  വിഭാഗം  പുതുക്കിയ  സമയക്രമം.

കേസ്സിനാധാരമായ  സാഹചര്യം

കേരള  ഹൈക്കോടതിയിൽ  എറണാകുളം  ബീട്ടൂർ  എബനൈസർ എച്ച്.എസിലെ  പി.റ്റി.എ.  യും  മാനേജരും  കൂടി  ഫയൽ  ചെയ്ത  റിട്ട്  ഹർജിയിൽ  പുറപ്പെടുവിച്ച  ഉത്തരവ്  പ്രകാരം  അധ്യയന  വർഷം  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനം  വേണമെന്ന  ഹർജിക്കാരന്റെ  ആവശ്യത്തിന്മേൽ  ചട്ടങ്ങൾ  പ്രകാരം  തീരുമാനമെടുക്കാൻ  പൊതു  lവിദ്യാഭ്യാസ  ഡയറക്ടറോട്  ബഹുമാനപ്പെട്ട  കോടതി നിർദ്ദേശിച്ചു.   

ഇതിന്റെ  അടിസ്ഥാനത്തിൽ  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ  ഹർജിക്കാരനെ  കേൾക്കുകയും  2024  ഏപ്രിൽ  25-ാം  തീയതിയിൽ  ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  ഉത്തരവ്  പ്രകാരം  വരും  വർഷങ്ങളിൽ  നിയമനാനുസൃതമായ  പ്രവൃത്തി  ദിനങ്ങൾ  കലണ്ടറിൽ  ഉൾപ്പെടുത്താമെന്ന്  തീരുമാനിച്ചു.  എന്നാൽ  ഹർജിക്കാരൻ  കോടതി അലക്ഷ്യ  ഹർജി  ഫയൽ  ചെയ്തു.  ഇവയുടെ  അടിസ്ഥാനത്തിൽ  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനങ്ങൾ  തികയ്ക്കുന്നതിനായി  25  ശനിയാഴ്ചകൾ  കൂടി  ഉൾപ്പെടുത്തി  2024-25  വർഷത്തിലെ  അക്കാദമിക്  കലണ്ടർ  പ്രസിദ്ധീകരിച്ചത്. കേരള  വിദ്യാഭ്യാസ  ആക്റ്റും  ചട്ടങ്ങളും  ബാധകമായ  സ്‌കൂളുകളിലെ  പൊതുവിദ്യാഭ്യാസ  വകുപ്പ്  പ്രസിദ്ധീകരിച്ച  വിദ്യാഭ്യാസ  കലണ്ടർ  ചോദ്യം  ചെയ്തുകൊണ്ട്   ഹൈക്കോടതി  മുമ്പാകെ  സർവീസ്  സംഘടനകളും,  രക്ഷിതാക്കളും,  വിദ്യാർത്ഥികളും  കേസ്സ്  ഫയൽ ചെയ്തു.   കലണ്ടറിനെയും  അത്  പുറപ്പെടുവിച്ച  പൊതുവിദ്യാഭ്യാസ  ഡയക്ടറുടെ  അധികാരത്തെയും  ഈ  ഹർജികളിൽ  ചോദ്യം  ചെയ്തിട്ടുണ്ട്.  സ്‌കൂളുകളിൽ  ശനിയാഴ്ചകൾ  പ്രവൃത്തി  ദിനങ്ങൾ  ആക്കുന്നതിനായി  ഇതൊരു  നയത്തിലും  കീഴ്വഴക്കത്തിലും  മാറ്റം  വരുന്ന  ഒന്നായതിനാൽ  സ്റ്റാറ്റിയൂട്ട്  ഭേദഗതി  വരുത്തേണ്ടതുള്ളതിനാലും  അതിന്  യോഗ്യതയുള്ളത്  ഈ  കേസുകളിലെ  ഒന്നാം  എതിർകക്ഷിയായ  സംസ്ഥാന  സർക്കാർ  ആണെന്നാണ്  ഹർജിക്കാരുടെ  വാദം.

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ വികസന പദ്ധതിയായ ഭാരത് മാല പരിയോജന സ്ഥിരമായ പുരോഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. ഇതുവരെ 20,770 കിലോമീറ്റർ ഹൈവേകൾ പൂർത്തിയായി എന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു.

2017-ൽ അംഗീകൃതമായ ഈ വലിയ പദ്ധതിയിലൂടെ 34,800 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും, ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുകയും സാമ്പത്തിക വളർച്ചയ്ക്കും തുടക്കമാകുകയും ചെയ്യുകയാണ് ലക്ഷ്യം.

ഭാരത് മാല പദ്ധതിയിലായി 26,425 കിമീ ദൈർഘ്യമുള്ള പദ്ധതികൾ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും, ഇതിന് ആകെ 8.54 ലക്ഷം കോടി രൂപയുടെ മൂലധന ചെലവാണുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

“ഭാരത് മാല പരിയോജനയുടെ ഭാഗമായി 26,425 കിമീ ദൈർഘ്യമുള്ള റോഡ് പദ്ധതികൾ അംഗീകരിച്ചതിൽ ഇതിനകം 20,770 കിമീ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 2024-25 സാമ്പത്തിക വർഷത്തിൽ 2,967 കിമീ റോഡുകൾ നിർമ്മിക്കപ്പെട്ടതുമാണ്,” അദ്ദേഹം പറഞ്ഞു.

റെയിൽവേയുടെ സഹകരണത്തോടെ റോഡ് ഓവർ ബ്രിഡ്ജുകൾക്കും അണ്ടർ ബ്രിഡ്ജുകൾക്കും ഓൺലൈൻ അനുമതി നൽകൽ, സംസ്ഥാന സർക്കാരുകളും ഉൾപ്പെടെയുള്ള ഭാഗങ്ങളുമായുള്ള നിരന്തര റിവ്യൂ യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

“പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ എല്ലാ ആവശ്യമായ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്,” ഗഡ്കരി വ്യക്തമാക്കി.

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും  പരമാവധി വിലക്കുറവിൽ സുലഭമായി ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏർപ്പെടുത്തും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 

സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തിക്കഴിഞ്ഞു. ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, സപ്ലൈകോ മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു