തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ കൊവിഡ് കൂട്ടപ്പരിശോധന വൻവിജയം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. ആർ.ടി.പി.സി.ആർ– 1,54,775. ആന്റിജൻ–144397. ഏറ്റവും കൂടുതൽ പരിശോധന നടന്നത് കോഴിക്കോടാണ് (39,565). തിരുവനന്തപുരത്ത് 29,008 പേരെയും എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. എല്ലാജില്ലകളിലും ലക്ഷ്യം മറികടന്നു.കോവിഡ് കൂട്ടപ്പരിശോധനയിൽ ജനങ്ങളുടെ പൂർണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
കേരളത്തിൽ ഇന്ന് 13,835 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പരിശോധനയ്ക്കൊപ്പം ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഏതാനും ഫലങ്ങളും ഉൾപ്പെടുന്നതാണ് ഇന്നത്തെ കൊവിഡ് കണക്ക്. 81211 പേരെ പരിശോധിച്ചപ്പോൾ 13,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04ലേക്ക് കുതിച്ചു.
എറണാകുളത്ത് 2187 പേരിലാണ് ഇന്ന് മാത്രം വൈറസ് ബാധ കണ്ടെത്തിയത്. കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132 എന്നിങ്ങിനെ അഞ്ച് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗബാധയുണ്ട്. തിരുവനന്തപുരത്ത് 909വും ആലപ്പുഴയിൽ 908വും പാലക്കാട് 864മായി പ്രതിദിന രോഗവ്യാപനം വർധിക്കുകയാണ്. കൂട്ടപ്പരിശോധനയുടെ അവശേഷിക്കുന്ന കണക്കുകൾ നാളെയും മറ്റന്നാളുമായി പുറത്ത് വരും. അതിനാൽ വരും ദിവസങ്ങളിലും രോഗവ്യാപനം ഉയർന്ന് നിൽക്കും. നിലവിൽ 80019 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്.

