പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതിപട്ടികയില്‍ സി പി എം പ്രാദേശിക നേതാക്കളും

കണ്ണൂര്‍: പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി ശശി ഉള്‍പ്പെടയുള്ളവര്‍ പ്രതികളെന്ന് എഫ്‌ഐആര്‍.ഡിവൈഎഫ്‌ഐ മേഖല ട്രഷറര്‍ ഷുഹൈലിം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജാബിറും പ്രതിപട്ടികയില്‍ ഉണ്ട്. അതേസമയം മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റാരോപിതനായ കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു.

പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മന്‍സൂര്‍ വധക്കേസില്‍ രണ്ടാമത്തെ പ്രതിയാണ് രതീഷ്.മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് ചൂണ്ടിക്കാട്ടി റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25 അംഗ സംഘമാണെന്നും, ഒന്നു മുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ബോംബ് എറിഞ്ഞു വീഴ്ത്തിയ ശേഷം മന്‍സൂറിനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനാലു പേര്‍ക്കും കൊലപാതകലവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം രക്തം വാര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പാനൂര്‍ മേഖല ഡിവൈഎഫ്ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.