എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ആദരം

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായത്.

അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വര്‍ഷമായി അബൂദബിയിലാണ് താമസം. 1973 ഡിസംബര്‍ 31- നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യില്‍ എത്തിയത്.

വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇവിടെ എത്തി നില്‍ക്കുന്നത്. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.

താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് യു എ ഇ ഭരണാധികാരികളുടെയും ഇവിടുത്തെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

മൂന്ന് വനിതകള്‍ ഉള്‍പ്പെടെ മറ്റ് പതിനൊന്ന് പേര്‍ യൂസഫലിക്കൊപ്പം പുരസ്‌കാരം സ്വീകരിച്ചു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ബഹുമതിയാണിത്. ഈ വര്‍ഷം അബൂദബി പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

2005-ല്‍ പ്രവാസി ഭാരതീയ സമ്മാന്‍, 2008-ല്‍ പത്മശ്രീ പുരസ്‌കാരം, 2014-ല്‍ ബഹറൈന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, 2017-ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ഇത് കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അര്‍ഹനായതും യൂസഫലിയാണ്.

അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം ശക്തമാണ്. അബൂദബി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിര്‍മ്മിക്കുവാനുള്ള സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് മുഹമ്മദ് യൂസഫലിക്ക് നല്‍കിയത്. ലുലു ഗ്രൂപ്പിന്റെ മുഷ്‌റിഫ് മാള്‍ നിലനില്‍ക്കുന്ന 40 ഏക്കര്‍ സ്ഥലം നല്‍കിയതും അബൂദബി സര്‍ക്കാറാണ്.

യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു