അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ തിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം.
ചന്ദ്രബാബു നായിഡു ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി വ്യക്തമാക്കി. ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ആന്ധ്രാപ്രദേശിലെ 149 സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 175 സീറ്റുകളാണ് ഇവിടെയുള്ളത്. 25ൽ താഴെ സീറ്റുകളിലേ വൈഎസ്ആർ ലീഡ് ചെയ്യുന്നുള്ളൂ. അതേസമയം, ഇതിനോടകം തന്നെ പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു.
മെയ് 13നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. വൈഎസ്ആർസിപി 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മത്സരിച്ചു.

