അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ വിഷയത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെയാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ജനങ്ങൾക്ക് മോദിയിൽ പൂർണ വിശ്വാസം ഉണ്ടെന്നും അമിത് ഷാ അറിയിച്ചു.

ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയം. പ്രതിപക്ഷം യഥാർത്ഥ പ്രശ്‌നങ്ങളല്ല ഉയർത്തുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളങ്ങൾ നിറച്ചതാണ് അവിശ്വാസ പ്രമേയം. മോദിക്കും സർക്കാരിനുള്ള അംഗീകാരത്തിന്റെ തെളിവാണ് രണ്ടാമതും ജനങ്ങൾ തിരഞ്ഞെടുത്തത്. അഴിമതിയും കുടുബ വാഴ്ചയും ഇന്ത്യ വിടണം. യുപിഎയുടെ ചരിത്രം അഴിമതിയുടേതാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും മോദിയുടേത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോടിക്കണക്കിന് സാധാരണക്കാന്റെ വീടുകളിൽ മോദി കുടിവെള്ളമെത്തിച്ചു. കർഷകർക്ക് സഹായങ്ങൾ നൽകി. യു.പി.എ സർക്കാർ കടം എഴുതിത്തള്ളുമെന്ന് വാഗ്ദാനം നൽകി. തങ്ങൾ ലോൺ ആവശ്യമില്ലാത്ത സാഹചര്യമൊരുക്കാൻ ശ്രമിച്ചു. ജിഎസ്ടി നടുപ്പിലാക്കി. എല്ലാവർക്കും സൗജന്യ ധാന്യം ഉറപ്പാക്കി. യുപിഎ സർക്കാർ രാജ്യത്തിന് നൽകിയത് എഴുപതിനായിരം കോടിയുടെ കടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.