രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിൽ പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. അപകീർത്തി കേസിൽ പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. ബിആർ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

അതേസമയം, കേസിൽ സുപ്രിംകോടതിയുടെ വാദം പൂർത്തിയായി. രാഹുൽ ഗാന്ധിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുൽ കോടതിയെ അറിയിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ പരാതിക്കാരൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും രാഹുൽ ഗാന്ധി കോടതിയിൽ വ്യക്തമാക്കി.

കീഴ്ക്കോടതി വിധി പരിശോധിക്കുന്ന ഘട്ടത്തിൽ, പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായി അഭിപ്രായപ്പെട്ടു.രണ്ട് വർഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവിൽ അവ്യക്തമാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.