ജീത്തേഗ ഭാരത്; പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യയെന്ന പേരിനൊപ്പം ടാഗ്‌ലൈൻ ചേർക്കാൻ തീരുമാനം

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യയെന്ന പേരിനൊപ്പം ജീത്തേഗ ഭാരത് എന്ന് ടാഗ്‌ലൈൻ ചേർക്കാൻ തീരുമാനം. ഭാരത് വിജയിക്കും എന്നതാണ് ടാഗ് ലൈന്റെ അർത്ഥം. ഇന്നലെ രാത്രിയാണ് നേതാക്കൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിച്ചത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ടാഗ്‌ലൈൻ ശുപാർശ ചെയ്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, പേരിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്. ഇന്ത്യയെന്ന പേര് കൊളോണിയൽ ചിന്താഗതിയെന്ന വിമർശനം ഉയർത്തി ഭരണപക്ഷത്ത് നിന്ന് ആദ്യം രംഗത്തെത്തിയത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ്. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേരെന്നും അദ്ദേഹം വ്യക്തമാക്കി. മുൻഗാമികൾ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അസം മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. സ്‌കിൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നീ സർക്കാർ പദ്ധതികൾക്ക് പേര് നൽകിയത് ഹിമന്ദബിശ്വ ശർമയുടെ പുതിയ ഉപദേശകനായ മോദിയാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് മോദിയാണ്. പ്രചാരണ റാലികളിൽ മോദി ഇന്ത്യക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.