ബിജെപി പ്രവർത്തകനെന്ന നിലയിൽ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനം അക്ഷീണം തുടരും; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുള്ള എക്സിലെ കുറിപ്പ് പിൻവലിച്ച് രാജീവ് ചന്ദ്രശേഖർ പിൻവലിച്ചു. എംപിയെന്ന നിലയിലും രണ്ടാം മോദി സർക്കാരിലെ മന്ത്രിയെന്ന നിലയിലുമുള്ള 18 വർഷത്തെ പൊതുസേവനം അവസാനിച്ചു എന്നാണ് പുതിയ ട്വീറ്റിൽ. രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരിക്കുന്നത്. താൻ നേരത്തെ ഇട്ട കുറിപ്പ് തന്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് ഒരു വിഭാഗം ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അക്കാരണത്താൽ ആ ട്വീറ്റ് നീക്കം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി പ്രവർത്തകനെന്ന നിലയിൽ രാജ്യത്തെയും തിരുവനന്തപുരത്തെയും മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനം അക്ഷീണം തുടരുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പാണ് രാജീവ് ചന്ദ്രശേഖർ ആദ്യം പങ്കുവെച്ചിരുന്നത്. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപായിരുന്നു ഈ കുറിപ്പ് പോസ്റ്റു ചെയ്തത്.

രണ്ടാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ ഇത്തവണ തിരുവനന്തപുരത്ത് നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇത്തവണ അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശഖറിന്റെ കുറിപ്പ് ചർച്ചയായത്. തന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ താൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി- ഇതായിരുന്നു അദ്ദേഹം ആദ്യം പങ്കുവെച്ച വാക്കുകൾ.