അൽപത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കാട്ടിയ മാന്യത മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാതെ പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുറമുഖ പദ്ധതിയിൽ സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ എന്നിവരെയും മന്ത്രി അനുസ്മരിച്ചു. എന്നാൽ പിണറായി വിജയൻ, സർക്കാർ പരസ്യം ഉൾപ്പെടെ എല്ലായിടത്തും മുൻ മുഖ്യമന്ത്രിമാരെ പൂർണമായി അവഗണിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

അൽപത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രി ആരോപിക്കുന്നത് രാജ്യാന്തര ലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവർത്തിച്ചെന്നാണ്. എന്നാൽ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണ കമ്മിഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ രാജ്യാന്തര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പ്രവർത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടിൽ ഒന്നാം പ്രതി പിണറായി വിജയനാണ്. അദാനിയുടെ ആളുകൾ ഉമ്മൻ ചാണ്ടിയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോൾ അതിൽ വീഴാതിരിക്കാൻ യുഡിഎഫ് നേതാക്കൾ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കൾ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരു നൽകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ, ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി. ഉമ്മൻ ചാണ്ടി തുടങ്ങിവയ്ക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയിൽ വീണ്ടും കല്ലിട്ട് സായൂജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.