കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. നിപ ബാധയെ തുടർന്നാണ് നടപടി. നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവള്ളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. നേരത്തെ ഏഴ് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്ന.
നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ്. ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്‌കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
മേൽപറഞ്ഞിരിക്കുന്ന പ്രദേശങ്ങളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറും നൽകേണ്ടതാണ്.
കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. കണ്ടയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കുവാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, നിപ ബാധയെ തുടർന്ന് പുതിയ ചികിത്സാ മാർഗരേഖയും പുറപ്പെടുവിച്ചു. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. പനിയുള്ളവർ ഉടൻ തന്നെ ചികിത്സ തേടണമെന്നാണ് നിർദ്ദേശം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സാ മാർഗരേഖയിൽ പറയുന്നു. കോഴിക്കോടിന് പുറമെ, മലപ്പുറത്തും വയനാട്ടിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

