തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നല്ല രീതിയിലുള്ള സഹതാപം യുഡിഎഫ് വിജയത്തിന് അടിസ്ഥാനമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായി. മത്സരത്തിനിടയാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതൽ അവകാശവാദത്തിന് തയ്യാറാകാതിരുന്നത്. സർക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കും. പതിമൂന്നാമത്തെ ഉമ്മൻചാണ്ടിയുടെ വിജയം എന്നാണ് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞത്. അതുതന്നെയാണ് സംഭവിച്ചത്. സർക്കാരിനെതിരെയുള്ള വികാരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്ന് സിപിഎം നിലപാട് എടുത്തിരുന്നു. അങ്ങനെ പാർട്ടി ചെയ്തിട്ടുമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലേക്ക് പാർട്ടി വഴുതി വീണിട്ടുമില്ല. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

