തിരുവനന്തപുരം: തലസ്ഥാനവാസികൾക്ക് ആവേശോത്സവം സമ്മാനിക്കാൻ ഏഴ് രാപ്പകലുകൾ നീണ്ടു നിൽക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാവിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്.
നിശാഗന്ധിയിൽ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികൾ ഉണരും. നടൻ ഫഹദ് ഫാസിൽ മുഖ്യാതിഥിയായി എത്തുന്നു എന്നത് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടം. ലോകപ്രശസ്ത നർത്തകി മല്ലികാ സാരാഭായിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കും. ചടങ്ങിൽ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. തുടർന്ന് ബിജുനാരായണൻ-റിമി ടോമി സംഘത്തിന്റെ സംഗീതനിശ അരങ്ങേറും.
കനകക്കുന്നിൽ അഞ്ച് വേദികളിലായാണ് സെപ്റ്റംബർ രണ്ട് വരെ വിവിധ കലാപരിപാടികൾ അരങ്ങേറുക. ജില്ലയിൽ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. നാടൻ കലകൾ ആസ്വദിക്കുന്നവർായി കലാവസന്തമാണ് ഓരോ വേദിയും കാത്ത് വെയ്ക്കുന്നത്. കനകക്കുന്നിൽ ആരംഭിച്ച ട്രേഡ്, ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകൾ ആഘോഷം പൊലിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നിൽ ലേസർ ഷോയും അരങ്ങേറും. സെപ്റ്റംബർ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന വർണ ശബളമായ സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.

