നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എ ഐ ക്യാമറ; ശുപാർശ മുന്നോട്ടുവെച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എ ഐ ക്യാമറകൾക്കുള്ള ശുപാർശ മുന്നോട്ടുവെച്ച് മോട്ടോർ വാഹന വകുപ്പ്. ഒരു ജില്ലയിൽ പത്ത് ഡ്രോൺ ക്യാമറകൾക്കാണ് ശുപാർശ മോട്ടോർ വാഹന വകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 400 കോടി രൂപയാണ്.

നിലവിൽ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ക്യാമറകൾ ഉള്ള സ്ഥലത്ത് മാത്രം വാഹനയാത്രക്കാർ നിയമം പാലിക്കുന്നതും ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരമൊരു ശുപാർശ നൽകിയത്.

ഡ്രോണിൽ സ്ഥാപിക്കുന്ന ഒരു ക്യാമറയിൽ തന്നെ വിവിധ നിയമലംഘനങ്ങൾ പിടികൂടാൻ സാധിക്കുന്ന രീതിയിലാവും സംവിധാനം ഒരുക്കുന്നത്. 726 എ ഐ ക്യാമറകളാണ് സേഫ് കേരള പദ്ധതി പ്രകാരം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 692 എണ്ണത്തിൽ പിഴ ഈടാക്കുന്നുണ്ട്.