പെട്ടിമുടി ദുരന്തം; സർക്കാറിന്റെ ഉറപ്പുകൾ നടപ്പിലായില്ലെന്ന് ദുരന്തബാധിതർ രംഗത്ത്

ഇടുക്കി: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പെട്ടിമുടിയിലെ ദുരന്തബാധിതർ രംഗത്ത്. ദുരന്തം നടന്ന് മൂന്നു വർഷമായിട്ടും സർക്കാറിന്റെ ഉറപ്പുകൾ നടപ്പിലായില്ലെന്നാണ് ഇവരുടെ ആരോപണം. മാതാപിതാക്കളെ നഷ്ടപ്പെട്ട് ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന ശരണ്യയും അന്നലക്ഷ്മിയുമാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ഇവർ പഠനം നടത്തുന്നത്. തങ്ങളുടെ പഠനം പൂർത്തിയാക്കുവാൻ സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെയ്ക്കുന്നു.

രാമലക്ഷ്മി, മുരുകൻ ദമ്പതികളുടെ മക്കളാണ് ശരണ്യയും അന്നലക്ഷ്മിയും. 2020 ഓഗസ്റ്റ് ആറാം തീയതി പെട്ടിമുടിയിൽ നടന്ന ദുരന്തത്തിലാണ് രാജലക്ഷ്മിയും മുരുകനും മരിച്ചത്. തമിഴ്നാട്ടിലെ ബന്ധുവായ ചുടമണിയുടെ ആശ്രയത്തിലാണ് ഇപ്പോൾ ശരണ്യയും അന്നലക്ഷ്മിയും ജീവിക്കുന്നത്. ഇരുവരുടെയും പഠനം ഏറ്റെടുക്കാമെന്ന് ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പു നൽകിയിരുന്നതാണ്.

പഠന ചിലവുകൾക്കു വേണ്ടി വരുന്ന തുകയെക്കുള്ള വിവരങ്ങൾ നൽകുവാൻ സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ വിവരങ്ങൾ ഇവർ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതു വരെ ഒരു സഹായവും ലഭിച്ചില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. അന്നലക്ഷ്മി രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ്. അന്നലക്ഷ്മിയുടെ പഠനം പൂർത്തിയാക്കാൻ വലിയൊരു തുക ആവശ്യമാണ്. ശരണ്യ ഡിഗ്രി പഠനം ഈ വർഷം പൂർത്തിയാക്കി.