മുട്ടിൽ മരംമുറിക്കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്. മീനങ്ങാടി മേപ്പാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടന്ന് വരികയാണെന്ന് അദ്ദേഹം വിശദമാക്കി.

മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈട്ടി മരത്തിന്റെ ഡിഎൻഎ സർട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിർണ്ണയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമർപ്പിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാക്കിയുള്ള കേസുകളിൽ കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കേസിൽ ഉൾപ്പെട്ട ഈട്ടിമരത്തിന്റെ പ്രായ നിർണ്ണയ സർട്ടിഫിക്കറ്റ് വനം വകുപ്പിൽ നിന്നുള്ള വില നിർണ്ണയ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി നൽകിയത്.