എഎൻ ഷംസീറിനെതിരെ സംഘപരിവാർ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണം; സിപിഎം

തിരുവനന്തപുരം: എഎൻ ഷംസീറിനെതിരെ സംഘപരിവാർ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചരണങ്ങൾ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്ത്രീയമായ ചിന്തകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ വിവിധ തലങ്ങളിൽ ശക്തമായ പ്രചാരണങ്ങൾ നടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി സ്പീക്കർ നടത്തിയ പരാമർശത്തെ വർഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും സിപിഎം അറിയിച്ചു.

ശാസ്ത്രീയമായ ചിന്തകൾ സമൂഹത്തിൽ എത്തിക്കുക എന്ന ഉത്തരവാദിത്വത്തെ തടയുന്നതിനുള്ള ശ്രമങ്ങൾ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നാടിനെ നയിക്കാനെ ഇടയാക്കൂ. ശാസ്ത്രീയമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുമ്പോൾ അതിനെപ്പോലും വർഗ്ഗീയമായി ചിത്രികരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ട്. ഏത് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാർക്കുണ്ട്. അത് സംരക്ഷിക്കുക എന്നത് ജനങ്ങളുടെ മൗലീകവകാശമാണ്. എന്നാൽ അതിനെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസങ്ങളെ ശാസ്ത്ര ചിന്തകളായി അവതരിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ വികാസത്തേയും അതുവഴി നാടിന്റെ പുരോഗതിയേയും തടയുന്നതിനെ ഇടയാക്കൂ. സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ സംബന്ധിച്ച് യുഡിഎഫിന്റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ടെന്ന് സിപിഎം വ്യക്തമാക്കി.

കേരളത്തിൽ യുഡിഎഫും ബിജെപിയും ചേർന്ന് ഇടതുപക്ഷത്തിനെതിരെ യോജിക്കുന്ന സ്ഥിതിവിശേഷം നിലനിൽക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് കൊല്ലം ജില്ലയിലെ ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തതും കോൺഗ്രസസ് സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തും ഇതേ രീതിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്ന സ്ഥിതി ഉണ്ടായി. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും സിപിഎം കൂട്ടിച്ചേർത്തു.