ക്ഷേത്രത്തിന്റെ നടത്തിപ്പിനു പൊലീസുകാരുടെ ശമ്പളത്തിൽ നിന്നു മാസം തോറും പണപ്പിരിവ്; വിവാദ സർക്കുലർ പിൻവലിച്ചു

കോഴിക്കോട്: പൊലീസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിനു പൊലീസുകാരുടെ ശമ്പളത്തിൽ നിന്നു മാസം തോറും പണം പിരിക്കുന്നതു തുടരാനുള്ള സിറ്റി പൊലീസ് അധികൃതരുടെ തീരുമാനം വിവാദത്തിൽ. സേനയ്ക്കുള്ളിൽ അതൃപ്തിയുണ്ടെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു തീരുമാനം ആഭ്യന്തര വകുപ്പ് ഇടപെട്ടു റദ്ദാക്കിയിരിക്കുകയാണ്.

സർക്കുലർ പിൻവലിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നിർദ്ദേശം നൽകി. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുഴുവൻ പൊലീസുകാരിൽ നിന്നും മാസം 20 രൂപ വീതം വീണ്ടും പിരിച്ചെടുക്കാൻ ക്ഷേത്ര പരിപാലന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും, സംഭാവന നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ 24 നു മുൻപായി അറിയിക്കണമെന്നും വ്യക്തമാക്കിയുള്ള അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന്റെ പുതിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടപടി വിവാദമായതിനെ തുടർന്നാണ് തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചത്.

മതപരമായ ചിഹ്നങ്ങൾ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സേനയിൽ ആരാധനാലയത്തിനു വേണ്ടി നിർബന്ധിത പിരിവു ശരിയല്ലെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം.