പേഴ്‌സണല്‍ സ്റ്റാഫ് : റിട്ടയര്‍മെന്റിന് അഞ്ച് വര്‍ഷം ബാക്കി നില്‍ക്കുന്നവരെ മാത്രം പരിഗണിക്കാന്‍ സിപിഎം

തിരുവനന്തപുരം: റിട്ടയര്‍ ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ബാക്കിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമേ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി നിയമിക്കേണ്ടതുള്ളൂവെന്ന് സി പി എം തീരുമാനിച്ചെങ്കിലും സി പി ഐയോ മറ്റ് ഘടകകക്ഷികളോ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചില്ല.മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍് പകുതി പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പകുതി പേര്‍ രാഷ്ട്രീയ പ്രവര്‍ത്തകരുമാണ്. സര്‍ക്കാര് ജോലിക്കാരില്‍ വിരമിക്കാന്‍ ആറുമാസം ബാക്കിയുള്ളവര്‍ പോലും പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിപ്പറ്റാന്‍ ശ്രമം നടത്തും. കാരണം, റിട്ടയറായാലും ഉയര്‍ന്ന ശമ്പളത്തില്‍ തുടരാം. ആറുമാസം മാത്രം സര്‍വീസ് ബാക്കിയുള്ള ഒരു സ്‌പെഷ്യല്‍ സെക്രട്ടറിയെ മന്ത്രിയുടെ സ്റ്റാഫ് ആയി നിയമിച്ചാല്‍ ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുക്കണമെന്ന് മാത്രമല്ല ആറുമാസം കഴിഞ്ഞ് ഇയാള്‍ പെന്‍ഷനായാല്‍ പെന്‍ഷന്‍ തുക ഒഴികെയുള്ള ശമ്പളവും നല്‍കേണ്ടി വരും.അതുകൊണ്ട് തന്നെ, മൂന്നുലക്ഷം കോടി രൂപയോളം കടബാദ്ധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കലിന് പ്രാധാന്യം നല്‍കുമ്പോള്‍ റിട്ടയര്‍ ചെയ്യാന്‍ പോകുന്നവരെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാട്ടയില്‍ മന്ത്രിമാരുടെ സ്റ്റാഫ് ആക്കുന്നത് ഒട്ടും നീതീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചുവര്‍ഷം സര്‍വീസ് ബാക്കിയില്ലാത്തവരെ പേഴ്‌സണല്‍ സ്റ്റാഫിലെടുക്കേണ്ടെന്ന് സി പി എം തീരുമാനിച്ചത്.