ബന്ധുനിയമനത്തില്‍ കുരുങ്ങി എം.എല്‍.എ എ.എന്‍. ഷംസീറും

കണ്ണൂര്‍: കെ.ടി. ജലീലിന് പിന്നാലെ ബന്ധുനിയമനത്തില്‍ കുരുങ്ങി എം.എല്‍.എ എ.എന്‍. ഷംസീറും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നതെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എല്‍.എയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാന്‍ നീക്കം നടന്നുവെന്നുമാണ് പരാതി. യു.ജി.സി എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഇന്ന് നടത്താന്‍ തീരുമാനിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണ്ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്ത് നല്‍കി. യു.ജി.സി വ്യവസ്ഥ അനുസരിച്ച് എച്ച്.ആര്‍.ഡി സെന്ററിലെ തസ്തികകള്‍ താത്ക്കാലികമാണെങ്കിലും അസി. ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കില്‍ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കണ്ണൂരില്‍ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ വേണ്ടിയാണെന്നത് വ്യക്തമാണെന്നാണ് ആരോപണം. നേരത്തെയും ഇത്തരമൊരു പരാതി ഉയര്‍ന്നിരുന്നു. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ അപാകത ആരോപിച്ച് അന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണക്ക് പരാതി നല്‍കിയിരുന്നത്.