ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണം; യുഎസ് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് ആവർത്തിക്കുകയാണ് കാനഡ. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കാനഡ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കാനഡയിലെ തീവ്ര ഗ്രൂപ്പുകൾക്കിടയിലെ കുടിപ്പകയാണ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം.

ഉദ്യോഗസ്ഥർ ഭീഷണി നേരിടുമ്പോൾ വേറെ വഴിയില്ലാത്തതു കൊണ്ടാണ് വിസ സർവ്വീസ് നിറുത്തി വച്ചതെന്നും ജയശങ്കർ പറഞ്ഞു. അതേസമയം വിഷയത്തിൽ അമേരിക്ക കാനഡയ്ക്ക് അനുകൂലമായി നിൽക്കുന്നത് ജി20ക്കു ശേഷം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ നേടിയ മേൽക്കൈക്ക് തിരിച്ചടിയാവുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നു. കാനഡയ്ക്ക് ഒരു തെളിവും നൽകാനായിട്ടില്ലെന്ന് അദ്ദേഹം ബ്ലിങ്കനെ അറിയിക്കുകയും ചെയ്തിരുന്നു.