നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം

സംസ്ഥാനത്തെ നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോയിൽ നിന്ന് 2000 കിലോയിലേക്ക് കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയാണ് നെൽകർഷകർക്ക് ഉള്ളത്. സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി.

എന്നാൽ ഏക്കറിന് 2000 കിലോ നെല്ലേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ലുസംഭരണത്തിനുള്ള സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൂടുതൽ നെല്ല് കൊടുത്ത കർഷകർ ആശങ്കയിലാണ്. ഒരുപാട് ദിവസങ്ങൾ,കൂലി കൊടുത്തും ഉണക്കിയെടുത്തും നൽകിയ നെല്ലുകളാണ്. അധികം വരുന്നവ എന്തും ചെയ്യുമെന്ന് അറിയില്ല. സംസ്ഥാന സർക്കാർ നിർദേശം വന്നാൽ ഉടൻ തന്നെ സംഭരണവില നൽകുമെന്ന് സപ്ലൈകോ അറിയിക്കുന്നു. കിലോയ്ക്ക് 28 രൂപ 20 പൈസയാണ് കർഷകർക്ക് ലഭിക്കുക. 2000 കിലോ എന്ന പരിധി രണ്ടാം വിളയ്ക്കും ബാധകമാക്കിയാൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക.