പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായി; സുപ്രീം കോടതി

ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവ് പറ്റിയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾ ഒഴികെ 17 പേർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് പ്രതികൾ. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവ് പറ്റിയെന്നാണ് കോടതി നിരീക്ഷണം.

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ രീതി. ഇതിനായി തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എൻഐഎ കോടതിയെ അറിയിച്ചു.