ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നത്; എന്താണ് ദേശീയ ദുരന്തമെന്ന് മനസിലാക്കണമെന്ന് വി മുരളീധരൻ

മുംബൈ: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെ ന്യായീകരിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. കേരളത്തിന് 290 കോടി കിട്ടിയ കാര്യം കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചതാണ്. അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങൾക്കും കൊടുത്തത്. വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ് അവർക്ക് കൊടുത്തത് ആന്ധ്രയിലും സഹായം കൊടുത്തത് കൃത്യമായ പ്രോജക്ടുകൾ സമർപ്പിച്ചത് കൊണ്ടാണ്..അതുപോലെ കൊടുക്കാനാണ് കേരള സർക്കാർ ശ്രമിക്കേണ്ടത്. ഊഹ കണക്കിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് പണം അനുവദിക്കാനാവില്ല. പിണറായി വിജയൻ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികൾ സമർപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.