വയനാടിന്റെ പുനരധിവാസ പ്രവർത്തനം; കള്ളപ്രചാരവേലകൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുന്ന പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നവിധം ചില മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരവേലകൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുണ്ടക്കൈ-ചൂരൽമല-പുഞ്ചിരിമറ്റം മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തമായിരുന്നു. നൂറ് കണക്കിന് മനുഷ്യ ജീവനുൾപ്പെടെ കനത്ത നഷ്ടമാണ് ദുരന്തം സൃഷ്ടിച്ചത്. ദുരന്ത മേഖലയിൽ സർക്കാർ നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മാതൃകാപരവും, എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയതുമായിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നിവേദനം തയ്യാറാക്കിയതെന്ന് സിപിഎം അറിയിച്ചു.

വിവിധ ഇനങ്ങളിലായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദ്ദേശമാണ് കേരളം കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലുൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചുകൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ സമൂഹത്തിൽ പ്രചരിപ്പിച്ചത്. കോടതിയിൽ സർക്കാർ സമർപ്പിച്ച കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഉള്ളടക്കം സർക്കാർ ചെലവഴിച്ച പണമെന്ന നിലയിൽ പ്രചരിപ്പിക്കുകയാണുണ്ടായത്. പിന്നാലെ ബിജെപി, യുഡിഎഫ് നേതാക്കൾ അത് ഏറ്റുപിടിക്കുന്ന നിലയലുമുണ്ടായി. തികച്ചും നിരുത്തരവാദപരമായ നടപടിയാണ് പ്രതിപക്ഷവും സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങൾ മാത്രമാണ് തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തി വാർത്ത നൽകാൻ തയ്യാറായിട്ടുള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് ഇടപെടുന്ന സംവിധാനമാണ് മാധ്യമങ്ങൾ. ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് മാധ്യമങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും മറന്ന് സംസ്ഥാന സർക്കാരിന് അപകീർത്തി ഉണ്ടാക്കാനുള്ള വാർത്തകൾ പടച്ചുവിടുകയാണ് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണമെന്നും സിപിഎം കൂട്ടിച്ചേർത്തു.