കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപ്പന: പ്രതികളെ പിടികൂടി എക്‌സൈസ്

കാക്കനാട്: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽപ്പന നടത്തി വന്ന രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പൂക്കാട്ടുപ്പടി സ്വദേശിയായ സന്തോഷ് (54 വയസ്സ്), കൊല്ലംകുടി മുകൾ സ്വദേശി കിരൺ കുമാർ (35 വയസ്സ്) എന്നിവരാണ് പിടിയിലായത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം എക്‌സൈസ് റേഞ്ച് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ വാഹനങ്ങളിൽ നിന്നും വാടക വീട്ടിൽ നിന്നുമായി ആകെ 20 ലിറ്റർ ചാരായം എക്‌സൈസ് കണ്ടെത്തി. കൂടാതെ ചാരായം നിർമ്മിക്കാൻ പാകമാക്കി വച്ചിരുന്ന 950 ലിറ്റർ കോട, ചാരായ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെടുത്തു.

കാക്കനാടിന് സമീപം തേവയ്ക്കൽ എന്ന സ്ഥലത്ത് രണ്ട് നില വീട് വാടകയ്ക്ക് എടുത്ത് നാടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേന ആണ് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്. പ്രതികൾക്ക് ചാരായം വാറ്റി നൽകിയിരുന്ന പുല്ലുപാലം സ്വദേശി ലൈബിൻ എന്നയാളെയും കേസിൽ പ്രതി ചേർത്തു.

എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.സജി, ഇൻസ്‌പെക്ടർ അജയകുമാർ.ടി.എൻ, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.ആർ.സുനിൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ റസീന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ, ഉനൈസ്, കാർത്തിക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.