ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ; അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പശ്ചിമ ബംഗാൾ

ന്യൂഡൽഹി: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ലാണിത്. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയ്താൽ അഞ്ച് വർഷം വരെ തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബംഗാൾ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയിൽ അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്‌മെൻറ് ബിൽ 2024 അവതരിപ്പിച്ചത്.

അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വർഷം തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയതാലും 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിർദ്ദേശിക്കുന്നു. ബിൽ സഭ പാസാക്കി ഉടൻ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരിക്കുന്നത്.