കൊച്ചി: അവയവക്കടത്ത് കേസിൽ കേരളത്തിലെ ആശുപത്രികൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്താൻ തീരുമാനം. കേരളത്തിലെ ചില ആശുപത്രികൾ രോഗികളുടെ വിവരങ്ങൾ അവയവക്കച്ചവട റാക്കറ്റിന് നൽകിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം.
കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൃശ്ശൂർ സ്വദേശി സാബിത്ത് നാസർ, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ്, എറണാകുളം സ്വദേശി മധു എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി മധുവിനായുള്ള അന്വേഷണം തുടരുകയാണെന്നും മനുഷ്യക്കടത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.

