സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. കൂടുതൽ രോഗികളെത്തിയാൽ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുന്നു. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി.

സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര നഗരസഭയും നഗരസഭയുടെ ആരോഗ്യ വിഭാഗവും പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രദേശത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. പ്രദേശത്ത് അവബോധം ശക്തിപ്പെടുത്തി. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

കെ. ആൻസലൻ എംഎൽഎ, നഗരസഭാ ചെയർമാൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ, ആരോഗ്യ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.