തിരുവനന്തപുരം: തന്റെ പരാമർശം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരം സന്ദർശിക്കവെ ഇന്ദിരാഗാന്ധിയേയും കെ കരുണാകരനേയും കുറിച്ച് നടത്തിയ പരാമർശങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല. കരുണാകരൻ കോൺഗ്രസിന്റെ പിതാവും കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. അല്ലാതെ ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നാണ് താൻ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് താൻ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോൾ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തിൽ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല .പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ല. എന്നാൽ അത് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല.. ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ മടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ ജനത ബിജെപിക്ക് നൽകിയ തങ്കകിരീടമാണ് വിജയം. ഒന്നര വർഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണത്. തൃശ്ശൂരിലെ എംപിയായി ഒതുങ്ങില്ല.കേരളത്തിന്റെ എംപിയായിരിക്കും. തന്റെ ശ്രദ്ധ തമിഴ്നാട്ടിലും ഉണ്ടാകും. തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

