ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയതിനെ തുടർന്ന് വിവാദത്തിലായ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്‌സ്‌മെന്റ് ആർടിഒ. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി. എൻഫോഴ്‌സ്‌മെൻറ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നുമാണ് സഞ്ജു ടെക്കി നൽകിയ വിശദീകരണം. തനിക്കെതിരെ കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കരുതെന്ന ആവശ്യവും വിശദീകരണത്തിൽ സഞ്ജു ടെക്കി മുന്നോട്ടുവെച്ചിരുന്നു.
യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്‌സാണ് സഞ്ജു ടെക്കിയ്ക്ക് ഉള്ളത്. രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സഞ്ജു ടെക്കി സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുന്ന വീഡിയോയാണ് വൈറലായത്.
യാത്രക്കിടെ ടാർപോളിന് ചോർച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. സംഭവത്തിന് പിന്നാലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം സഞ്ജുവിന്റെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നു.