കോഴിക്കോട്: ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തി ഘടകക്ഷിയായ ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ. എൽഡിഎഫ് മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ തങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു. എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസർക്കാരിൽ മന്ത്രിയാണ്. സംസ്ഥാനത്ത് ആർജെഡിക്ക് മന്ത്രിപദവി വേണം. തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികൾ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാൻ കഴിയാതിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ തങ്ങൾക്ക് നൽകുന്നില്ല. ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാർട്ടിയാണ് ആർജെഡി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെമ്പാടും ഉപയോഗിച്ചത്. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് തങ്ങളുടെ ആവശ്യം പരിഗണിക്കണം. യുഡിഎഫിൽ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ലെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.

