മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; ഔദ്യോഗിക അറിയിപ്പ് ലഭിച്ചു

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിനായി സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. നരേന്ദ്ര മോദി തീരുമാനിച്ചു, താൻ അനുസരിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിലാണ് സുരേഷ് ഗോപി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഏത് വകുപ്പാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുപ്രധാന വകുപ്പ് തന്നെയായിരിക്കും അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് വിവരം.

അതേസമയം, അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗും, പ്രൾഹാദ് ജോഷിയും മന്ത്രിസഭയിൽ ഉണ്ടായിരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും കേന്ദ്രമന്ത്രിയായേക്കും. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോൾ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.