സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും; സത്യപ്രതിജ്ഞ ഞായറാഴ്ച്ച

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇതുസംബന്ധിച്ച നിർദേശം ലഭിച്ചെന്നാണ് സൂചനകൾ. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച്ച നടക്കും. അന്ന് തന്നെ സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ബിജെപിയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഘടക കക്ഷികളുമായി ചർച്ചകൾ നടത്താൻ നരേന്ദ്രമോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇത്തവണ അമിത് ഷാ മന്ത്രിസഭയിലുണ്ടാകും. രാജ്‌നാഥ് സിംഗ്, പീയൂഷ് ഗോയൽ, എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ തുടരും. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെ പി നദ്ദ, മുതിർന്ന നേതാക്കളായ മനോഹർലാൽ ഖട്ടർ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പരിഗണനയിലുണ്ട്. മികച്ച വിജയം നേടിയ യുവ നേതാക്കളായ ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ, വസുന്ധരെ രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിംഗ്, ബംഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ എന്നിവരും പരിഗണനയിലുണ്ട്. സഖ്യകക്ഷികളിൽ നിന്നും ചിരാഗ് പാസ്വാൻ കേന്ദ്രമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.