തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ സിപിഎമ്മിന് പുതിയ തലവേദന. രാജ്യസഭാ സീറ്റ് ചർച്ച വീണ്ടും സജീവമാകുന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്. രാജ്യസഭാ സീറ്റിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സിപിഐ. ഇക്കാര്യം പാർട്ടി സിപിഎം നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
എൽഡിഎഫിലെ 3 പേരുടെ കാലാവധി ജൂലൈ 1ന് അവസാനിക്കും. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോൺഗ്രസ്-എം) എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. എന്നാൽ, രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. ജൂൺ 25നാണ് തിരഞ്ഞെടുപ്പ്. എളമരം കരീമിന്റെ സീറ്റ് സിപിഎം തന്നെ എടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരളാ കോൺഗ്രസും കടുംപിടിത്തം തുടരുകയാണ്. ഇതാണ് സിപിഎമ്മിന് ഇപ്പോഴുള്ള പ്രതിസന്ധി. ജോസ് കെ.മാണിയുടെ എംപി സ്ഥാനം നിലനിർത്താൻ ശക്തമായ നീക്കങ്ങളാണ് കേരളാ കോൺഗ്രസ് നടത്തുന്നത്. രാജ്യസഭാംഗത്വവുമായാണു ജോസ് കെ.മാണിയുടെ പാർട്ടി എൽഡിഎഫിലെത്തിയത്.2018ൽ ജയിച്ച രാജ്യസഭാ സീറ്റ് എൽഡിഎഫ് പ്രവേശത്തിനു പിന്നാലെ 2021 ജനുവരിയിൽ ജോസ് കെ മാണി രാജിവച്ചിരുന്നു.

