തനിക്കെതിരെ ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിൽ വിഷമമുണ്ട്; പ്രധാനമന്ത്രി

ന്യൂഡൽഹി: തനിക്കെതിരെ ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിൽ വിഷമമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ പത്ത് വർഷ കാലയളവിനിടെ തനിക്കൊരു ശക്തമായ പ്രതിപക്ഷത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ പ്രതിപക്ഷമാണ് സർക്കാരിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ പ്രതിപക്ഷം അത്യാവശ്യമാണ്. ഈ രാജ്യത്ത് കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല. അവർക്ക് അവസരം ലഭിക്കണം. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ശക്തമായ പ്രതിപക്ഷത്തെ ലഭിക്കുമെന്ന് താൻ കരുതി. തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളിലൊന്നാണ് ശക്തമായ പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

60 വർഷം അവർ രാജ്യം ഭരിച്ചു. അവരുടെ അനുഭവ സമ്പത്തിൽ നിന്ന് ഉപദേശം സ്വീകരിക്കാമെന്ന് ഞാൻ കരുതിയിരുന്നു. പ്രണബ് മുഖർജി ഉണ്ടായിരുന്നത് വരെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തിൽ നിന്ന് യാതൊരു ആനുകൂല്യവും തനിക്ക് ലഭിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന തന്റെ അനുഭവ സമ്പത്തും സഹപ്രവർത്തകരിൽ നിന്നുള്ള അറിവുമാണ് തനിക്ക് ബലമായതെന്നും മോദി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. നെഗറ്റിവിറ്റി നിറഞ്ഞ സമീപനമാണ് അവരുടേത്. രാജ്യ താൽപ്പര്യത്തിന് അനുസരിച്ചുള്ള തീരുമാനങ്ങൾ ഒരു കാലത്ത് അവരുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി അവർ ഇന്ന് അവയെ എതിർക്കുന്നു. വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം. അത് രാജ്യത്തിന് ഗുണം ചെയ്യും. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തങ്ങൾക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സ്ഥിതി പരിതാപകരമാണ്. അതാണ് ഇന്ന് തന്റെ ഏറ്റവും വലിയ വേദനയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.