ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് 2011 മുതൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ ഒബിസി സർട്ടിഫിക്കറ്റുകൾ മുസ്ലിങ്ങൾക്ക് നൽകിയത് വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിൽ 2010-ന് ശേഷം വിതരണം ചെയ്ത മുഴുവൻ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്അദ്ദേഹത്തിന്റെ പ്രതികരണം.
വോട്ട് ബാങ്ക് രാഷ്ട്രീയവും ഈ പ്രീണനരാഷ്ട്രീയവും എല്ലാ പരിധിയും കടന്നിരിക്കുന്നു. ഇന്ന് കോടതി അവരുടെ മുഖത്തടിച്ചു. ഖാൻ മാർക്കറ്റ് ഗാങ് ആണ് ഈ പാപങ്ങൾക്ക് ഉത്തരവാദികൾ. രാജ്യത്തിന്റെ വിഭവങ്ങൾക്കുമേൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് അവർ പറയുന്നു. വോട്ടിന് പകരമായി പ്രതിപക്ഷം സർക്കാർ ഭൂമി വഖഫ് ബോർഡുകൾക്ക് നൽകുകയാണ്. രാജ്യത്തിന്റെ ബജറ്റിൽ 15 ശതമാനം ന്യൂനപക്ഷത്തിനുവേണ്ടി മാറ്റിവെക്കാനാണ് ഇവർ താൽപര്യപ്പെടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബാങ്ക് വായ്പകളും സർക്കാർ ടെൻഡറുകളും മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് ഇക്കൂട്ടർ സിഎഎയെ എതിർക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

