ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖ ടെർമിനൽ; ചബഹാർ ഷാഹിദ് ബെഹെഷ്തിയുടെ നടത്തിപ്പിന് കരാറൊപ്പിട്ട് ഇന്ത്യ

ന്യൂഡൽഹി: ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖ ടെർമിനലാണിത്. ഇന്ത്യയ്ക്ക് പത്ത് വർഷത്തേക്കാണ് നടത്തിപ്പ് ചുമതല ലഭിച്ചിരിക്കുന്നത്. ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകും. കേന്ദ്ര തുറമുഖമന്ത്രാലയം വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐ.പി.ജി.എൽ.) ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ് കരാറിൽ ഒപ്പുവച്ചത്. ഇറാനിൽ നടന്ന ചടങ്ങിൽ ഇറാന്റെ റോഡ്-നഗര വികസനമന്ത്രി മെഹർസാദ് ബസർപാഷും ഇന്ത്യൻ തുറമുഖമന്ത്രി സർബാനന്ദ സോനോവാളും പങ്കെടുത്തിരുന്നു.

ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും അറബിക്കടലിൽ ചൈനയുടെ സാന്നിധ്യത്തെയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാൽ, ഇറാനിലെ ഛബഹാർ തുറമുഖം 10 വർഷത്തേക്ക് നടത്താനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ് രംഗത്തുവന്നിട്ടുണ്ട്. ഇറാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്.