കപ്പലുകളെ തകർക്കുന്ന ബോംബ് കണ്ടെത്തും; മാരീച് അറെ സംവിധാനം നാവിക സേനയ്ക്ക് കൈമാറി കെൽട്രോൺ

തിരുവനന്തപുരം: കപ്പലുകളെ തകർക്കുന്ന ബോംബുകൾ കണ്ടെത്താനും, അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള, കപ്പലുകളിൽ ഉപയോഗിക്കുന്ന ‘അഡ്വാൻസ്ഡ് ടോർപ്പിഡോ ഡിഫൻസ് സിസ്റ്റം (എ.ടി.ഡി.എസ്.)’ ആയ മാരീച് അറെ സംവിധാനം കെൽട്രോൺ നാവിക സേനയ്ക്ക് കൈമാറി. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. 3 എണ്ണമാണ് അരൂരിലെ കെൽട്രോൺ യൂണിറ്റിൽ നിന്ന് വിശാഖപട്ടണത്തേക്ക് കയറ്റി അയച്ചത്.

നാവികമേഖലയുടെ ദക്ഷിണമേഖലാ കമാന്റ് മേധാവി വൈസ് അഡ്മിറൽ ബി ശ്രീനിവാസ് കെൽട്രോൺ കേന്ദ്രത്തിൽ നേരിട്ടെത്തുകയും കെൽട്രോണിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യൻ നാവികസേനയുടെ ആറ് കപ്പലുകളിലായി സ്ഥാപിക്കാനിരിക്കുന്ന പതിനൊന്ന് മാരീച് ടോഡ് അറെ നിർമ്മിക്കാനുള്ള 48.4 കോടി രൂപയുടെ ഓർഡർ അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ് നേടിയിരുന്നു.

ഇന്ന് കൈമാറിയ 3 എണ്ണമുൾപ്പെടെ 5 എണ്ണം ഇതിനോടകം കൈമാറിക്കഴിഞ്ഞു. മൂന്നു വർഷ കാലയളവിൽ പൂർത്തീകരിക്കേണ്ട ജോലിയാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് മാരീച് റഫറൽ സംവിധാനത്തിന്റെ അത്യാധുനിക സെൻസറുകൾ നിർമ്മിച്ച് നൽകിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷങ്ങളായി ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ ഡിഫെൻസ് ഇലക്ട്രോണിക്‌സ് സംവിധാനങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകുന്നുണ്ട്. നാവിക വിവര ശേഖരണം, സിഗ്‌നൽ വിശകലനം, അപഗ്രഥനം എന്നീ മേഖലകളിൽ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആർ.ഡി.ഒ (എൻ.പി.ഒ.എൽ) യുടെ സാങ്കേതിക പങ്കാളിയായി കെൽട്രോൺ കൺട്രോൾസ് പ്രവർത്തിച്ച് വരികയാണ്. ഇന്ത്യൻ നാവികസേന, എൻ.പി.ഒ.എൽ, സി-ഡാക്ക്, ഭെൽ, അക്കാഡമിക് സ്ഥാപനങ്ങൾ, സ്റ്റാർട്ട് അപ്പ് കമ്പനികൾ എന്നിവയുമായി സഹകരിച്ച് ഈ മേഖലയിൽ മുൻപന്തിയിലെത്താനുള്ള ശ്രമമാണ് ഇപ്പോൾ കെൽട്രോൺ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.