ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 892 സർക്കാർ സ്കൂളുകൾക്ക് നൂറുമേനി വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമാണ് ഇത്തവണത്തെ വിജയം. 892 സർക്കാർ സ്‌കൂളുകൾ എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം നേടി. 1139 എയ്ഡ്‌സ് സ്‌കൂളുകളും 443 അൺ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി വിജയം നേടി.യെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ 107 സ്‌കൂളുകളുടെ കുറവുണ്ട്. കോട്ടയമാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. 99.92 ആണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം).

പാല (100ശതമാനം) ആണ് വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (99 ശതമാനം)ആണ്. മലപ്പുറമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 4964 പേർ. ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.

അതേസമയം, അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുകയെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.