രോഗദുരിതങ്ങൾ അവസാനിച്ചു; നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ- സീരിയൽ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാർക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതത്തിലായിരുന്നു. കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ രോഗവിവരം പുറത്തറിയുന്നത്.

2021 മുതലാണ് കനകലതയ്ക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പിന്നീട് ഇത് രൂക്ഷമാകുകയായിരുന്നു. ഉറക്കക്കുറവായിരുന്നു ആദ്യത്തെ പ്രശ്‌നം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നു ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എംആർഐ സ്‌കാനിൽ തലച്ചോർ ചുരുങ്ങുകയാണെന്നും കണ്ടെത്തുകയായിരുന്നു.

കനകലത വിവാഹ മോചിതയാണ്. ഇവർക്ക് മക്കളുമില്ല. മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്‌ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, പ്രിയം തുടങ്ങിയ സിനിമകളിലെല്ലാം കനകലത അഭിനയിച്ചിട്ടുണ്ട്.

‘അമ്മ’ സംഘടനയുടെ ഇൻഷുറൻസും ആത്മയിൽനിന്നും ചലച്ചിത്ര അക്കാദമിയിൽ നിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് കനകലതയുടെ ചികിത്സ നടത്തിയിരുന്നത്.