മുഖ്യമന്ത്രിയുടെ വിദേശയാത്ര; എന്തിന് വിവാദം ഉണ്ടാക്കുന്നുവെന്ന ചോദ്യവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ അന്വേഷണമില്ലെന്ന വിജിലൻസ് കോടതിവിധി മാത്യുകുഴൽനാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്റെ കണിക പോലും ഹാജരാക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാൾ വലിയവാനാകാൻ ശ്രമിച്ചതാണ് പാളിപ്പോയത്. ഒരു കടലാസ് പോലും കോടതിയിൽ കൊടുക്കാനുണ്ടായില്ല. നിയമസഭയിലെ തെറ്റായ പ്രസംഗത്തിൽ കുഴൽനാടൻ ജനങ്ങളോട് മാപ്പ് പറഞ്ഞ് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് എന്തിന് വിവാദം ഉണ്ടാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് പറയേണ്ടതില്ല. വിദേശ യാത്ര പാർട്ടി അറിഞ്ഞിട്ടാണ്. നിങ്ങളല്ലല്ലോ യാത്രയുടെ ചെലവ് വഹിക്കുന്നത്. മാദ്ധ്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. പാർട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ലെന്നും അദ്ദേഹം അറിയിച്ചു.

ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിന് പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് യാത്രയെക്കുറിച്ച് വിവാദം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. തങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് തങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാദ്ധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.