പ്രതിഷേധം കനക്കുന്നു; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തുടർച്ചയായി നാലാം ദിനമാണ് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുന്നത്. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റ് തടസപ്പെടുകയായിരുന്നു. സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധം നടന്നു. സമരം തുടർന്നാൽ പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. എന്നാൽ, ഇത് പാളുകയായിരുന്നു.

സമരക്കാർ എല്ലാ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിലും പ്രതിഷേധം തീർത്തു. തിരുവനന്തപുരം മുട്ടത്തറയിൽ സ്വന്തം വാഹനവുമായി രണ്ട് പേർ ടെസ്റ്റിൽ പങ്കെടുക്കാനെത്തിയിരുന്നു. പ്രതിഷേധക്കാർ തടഞ്ഞുവെങ്കിലും പൊലീസ് ഇവരെ അകത്തേക്ക് കയറ്റി. പക്ഷെ ഇവർക്ക് നൽകിയിരുന്ന സ്ലോട്ട് റദ്ദായതിനാൽ ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാതെ മടങ്ങേണ്ട അവസ്ഥയുണ്ടായി.

ടെസ്റ്റ് തടയുമെന്ന സമരക്കാരും അറിയിച്ചു. 15 വർഷത്തിന് ശേഷമുള്ള വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്ന നിർദ്ദേശവും, ഇരട്ട് ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിർദ്ദേശവും ഉൾപ്പെടെ ഫെബ്രുവരി മാസത്തിലുള്ള സർക്കുലർ പിൻവിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടിലെന്ന നിലപാടിലാണ് സമരസമിതി. അതേസമയം, സമരത്തിൽ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തിയിട്ടുണ്ട്.

സമരത്തിൽ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎൻടിയുസി കുറ്റപ്പെടുത്തുന്നത്. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎൻടിയുസി നേതൃത്വം ചോദിക്കുന്നു.