ഡ്രൈവിങ് പരിഷ്‌കരണം; നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ്, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തിൽ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ്. പുതിയ സർക്കുലറും ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകൾക്ക് നിർദേശം നൽകിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇളവുകൾ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകൾ വരുത്തിയാണ് പുതിയ ഉത്തരവ്.

പുതിയ സർക്കുലർ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ൽ നിന്ന് 40 ആക്കി ഉയർത്തി. 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുൻ ഉത്തരവ് നിബന്ധനയ്ക്ക് വിധേയമായി ഇളവ് വരുത്തി. ആറു മാസം കൂടി 15വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നതിനാണ് പുതിയ സർക്കുലറിൽ അനുമതി നൽകിയിരിക്കുന്നത്.

പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയിൽ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സർക്കുലറിൽ വിശദമാക്കിയിട്ടുണ്ട്.

പുതിയ സർക്കുലറിൽ നൽകിയിരിക്കുന്ന ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. പ്രതിദിനം 30 ടെസ്റ്റുകൾ എന്നത് 40 ആക്കി ഉയർത്തി നിശ്ചയിച്ചു. ഇതിൽ 25 പേർ പുതിയ അപേക്ഷകരും പത്ത് പേർ റീ ടെസ്റ്റ് അർഹത നേടിയവരുമായിരിക്കും. ബാക്കി അഞ്ച് പേർ വിദേശ ജോലി/പഠനം എന്നീ ആവശ്യാർത്ഥം പോകേണ്ടവർ, വിദേശത്ത് നിന്ന് അവധി എടുത്ത് അടിയന്തരമായി മടങ്ങി പോകേണ്ട പ്രവാസികൾ എന്നീ വിഭാഗങ്ങൾക്കായി മാറ്റി വെയ്ക്കണം. ഇവരുടെ അഭാവത്തിൽ ലേണേഴ്‌സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കണം (അതാത് ദിവസം രാവിലെ 11ന് മുൻപായി ഓഫീസ് മേധാവിക്ക് മുൻപാകെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹത തീരുമാനിക്കണം).
  2. ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി DL test candidate list ഒപ്പിട്ടതിനുശേഷം ആദ്യ പടിയായി കേന്ദ്ര മോട്ടോർ വാഹന ചട്ടം 15 (3) അനുശാസിക്കുന്ന പ്രകാരം എവിഐ റോഡ് ടെസ്റ്റ് നടത്തണം. വിജയിക്കുന്നവർക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തണം. രണ്ടും പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കണം.
  3. Dual clutch and break (dual control system) ഘടിപ്പിച്ച വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുന്നതല്ലെന്ന മുൻ നിർദേശത്തിൽ ഇളവ്. ഈ നിർദേശം പ്രാബല്യത്തിൽ വരുത്തുന്നതിന് ഉത്തരവ് തീയതി മുതൽ മൂന്നു മാസം വരെ സാവകാശം അനുവദിച്ചു.
  4. മുൻ സർക്കുലറിലെ ഡാഷ് ബോർഡ് ക്യാമറ, വിഎൽഡിസി എന്നിവ ഘടിപ്പിക്കാൻ ഉത്തരവ് തീയതി മുതൽ മൂന്ന് മാസം കൂടി ഇളവ് അനുവദിച്ചു
  5. 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിബന്ധനയ്ക്ക് ഉത്തരവ് തീയതി മുതൽ ആറു മാസം കൂടി ഇളവ് അനുവദിച്ചു.
  6. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അതേ ദിവസം തന്നെ വാഹനങ്ങളുടെ ഫിറ്റ്‌നെസ്സ് ടെസ്റ്റ് നടത്താൻ പാടില്ല
  7. മുൻ സർക്കുലറിൽ നിർദേശിച്ച പ്രകാരമുള്ള പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ആയത് സജ്ജമാകുന്നത് വരെ നിലവിലുള്ള രീതിയിൽ തന്നെ ഡ്രൈവിങ് ടെസ്റ്റ് പാർട്ട് 1 (H) നടത്താം. നിർദിഷ്ട ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എത്രയും വേഗം സജ്ജമാക്കണം.
    8.സർക്കാർ നിയന്ത്രണത്തിൽ വരുന്ന സ്ഥലങ്ങളിൽ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട് ആർടിഒമാർക്ക് നിർദേശം നൽകണം.