തിരുവനന്തപുരം: സിപിഎമ്മിനും എൽഡിഎഫ് ഘടക കക്ഷികൾക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനും ബിജെപിയും തമ്മിലുള്ള ബന്ധം തെളിവുകൾ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികൾക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കൾ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്. കോൺഗ്രസ് പിന്തുണയിൽ മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കുമ്പോഴും രാഹുൽ ഗാന്ധിയെ പോലും വിമർശിക്കാൻ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല. പിണറായി വിജയന് മുന്നിൽ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് ഘടകകക്ഷികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയനും സിപിഎമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കുകയെന്നതാണ് എൽഡിഎഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എൽഡിഎഫിൽ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കർണാടകത്തിൽ ലൈംഗിക ആരോപണത്തിൽപ്പെട്ട് വഷളായ ജെഡിഎസിനെ കേരളത്തിൽ ചുമക്കേണ്ട ഗതികേടിലാണ് എൽഡിഎഫ്. എൻഡിഎ ഘടകകക്ഷിയായ അതേ ജെഡിഎസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയൻ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചപ്പോൾ മറുപടി നൽകാതെ മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എൻഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ തള്ളിപ്പറയാൻ എൽഡിഎഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

