രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യം; പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കും. തങ്ങൾ തന്നെ ആ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലുമായി താൻ തന്നെ ടെലിഫോണിൽ സംസാരിച്ചിരുന്നു. മത്സരിക്കണമെന്നു പറഞ്ഞിരുന്നു. ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ ഇത്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും അങ്ങനെ തന്നെ ആയിരുന്നില്ലേ. രാഷ്ട്രീയ തീരുമാനങ്ങളാണ്. അതുവച്ച് പ്രചരണം നടത്തുന്നതിൽ അർഥമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ രംഗത്തെത്തിയിരുന്നു. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് ആനി രാജ വ്യക്തമാക്കി.

ഇക്കാര്യം മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നുമാണ് ആനി രാജ അഭിപ്രായപ്പെട്ടത്.