കൊളംബോ: ഗവേഷണ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടി വീണ്ടും ശ്രീലങ്കയെ ചൈന സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന ഇക്കാര്യത്തിൽ അനുമതി തേടിയത്. ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാൻ ഉൾപ്പെടെ കഴിയുന്ന കപ്പൽ കഴിഞ്ഞ വർഷം ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു.
ഇത് ഗവേഷണ കപ്പലാണെന്നാണ് ചൈന പറയുന്നത്. എന്നാൽ, ചാരക്കപ്പലാണിതെന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ പറയുന്നത്. ഷി യാൻ 6 ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ അറിയിച്ചു.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഷി യാൻ 6 നെ വിശേഷിപ്പിക്കുന്നത് ശാസ്ത്രീയ ഗവേഷണ കപ്പൽ എന്നാണ്. സമുദ്രശാസ്ത്രം, മറൈൻ ജിയോളജി, മറൈൻ ഇക്കോളജി എന്നീ രംഗത്ത് പരിശോധനകൾ നടത്തുന്ന 60 പേർ അടങ്ങുന്ന കപ്പലാണിത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലെ ചൈനീസ് സ്വാധീനവും സംശയത്തോടെയാണ് ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.