ജഗതി ശ്രീകുമാറിന് പശ്ചിമബംഗാൾ രാജ്ഭവന്റെ അംഗീകാരം; ഗവർണർ വീട്ടിലെത്തി പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാൾ രാജ്ഭവന്റെ അംഗീകാരം. ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ജഗതി ശ്രീകുമാറിന് നൽകി. തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചത്. കലാ- സാഹിത്യ- സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിക്കുന്നതിന് രാജ്ഭവൻ ആസ്ഥാനമായി രൂപം നൽകിയ കലാക്രാന്തി മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. 50,000 രൂപയും കീർത്തിപത്രവും ഫലകവുമാണ് ഈ പുരസ്‌കാരം ഉൾപ്പെട്ടിരിക്കുന്നത്.

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളിൽ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ അളവറ്റതാണെന്നും അദ്ദേഹം കീർത്തിപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.

ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാർ, മകൻ രാജ്കുമാർ, മരുമകൾ ശ്രീകല, ചെറുമക്കളായ ജഗൻരാജ്, അനുഗ്രഹ, ജൂനിയർ പി.സി. ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗവർണർ പുരസ്‌കാരം കൈമാറിയത്.