വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലീം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമനില തെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയത്. അത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയെക്കുറിച്ച് പി വി അൻവർ പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെപ്പറ്റിയാണെന്നും ജൈവികമായ ഡിഎൻഎയെക്കുറിച്ചല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ബിജെപി പിന്നോട്ട് പോകും. 200 സീറ്റ് തികച്ച് കിട്ടില്ല. കൈ ക ശൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണത്തിന് ജനം വിധിയെഴുതും. കെ കെ ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണം യുഡിഎഫ് പ്ലാൻ ചെയ്ത് ചെയ്തതാണ്. മോർഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത വീഡിയോകളും ഉൾപ്പെടെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയച്ച യുഡിഎഫിന്റെ അശ്ലീല സംഘത്തെ വാനോളം പുകഴ്ത്താനാണ് വിഡി സതീശനും വടകര സ്ഥനാർത്ഥി ഷാഫി പറമ്പിലും തയ്യാറായതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഈ അക്രമത്തെ ജനങ്ങൾ ശക്തിയായി എതിർക്കും. അശ്ലീലംകൊണ്ട് ഏതെങ്കിലും മണ്ഡലം ജയിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. വോട്ടെടുപ്പിന് മുമ്പ് കേരളത്തിൽ ജയിക്കുന്ന ആദ്യത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.